ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ ( അത് അവതരിപ്പിച്ചവന്.
) അവന് സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും
ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന് സൃഷ്ടിക്കുകയും, അതിനെ അവന് ശരിയാംവണ്ണം
വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
സത്യനിഷേധികള്‍ പറഞ്ഞു: ഇത് ( ഖുര്‍ആന്‍ ) അവന് കെട്ടിച്ചമച്ച നുണ മാത്രമാകുന്നു.
വേറെ ചില ആളുകള്‍ അവനെ അതിന് സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യായത്തിലും
വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര് വന്നെത്തിയിരിക്കുന്നത്.
ഇത് പൂര്വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന് അത്
എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന്
വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.
അവര്‍ പറഞ്ഞു: ഈ ദൂതന് എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ
നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം
ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?
അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല?
അല്ലെങ്കില്‍ ഇയാള്‍ക്ക് ( കായ്കനികള്‍ ) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു
തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ
മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
താന്‍ ഉദ്ദേശിക്കുന്ന പക്ഷം അതിനെക്കാള്‍ ഉത്തമമായത് അഥവാ താഴ്ഭാഗത്തു കൂടി
നദികള്‍ ഒഴുകുന്ന തോപ്പുകള്‍ നിനക്ക് നല്കുവാനും നിനക്ക് കൊട്ടാരങ്ങള്‍
ഉണ്ടാക്കിത്തരുവാനും കഴിവുള്ളവനാരോ അവന് അനുഗ്രഹപൂര്‍ണ്ണനാകുന്നു.
അതില്‍ ( നരകത്തില്‍ ) ഒരു ഇടുങ്ങിയ സ്ഥലത്ത് ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട
നിലയില്‍ അവരെ ഇട്ടാല്‍ അവിടെ വെച്ച് അവര്‍ നാശമേ, എന്ന് വിളിച്ചുകേഴുന്നതാണ്.
അവര്‍ ( ആരാധ്യര്‍ ) പറയും: നീ എത്ര പരിശുദ്ധന്! നിനക്ക് പുറമെ വല്ല
രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. പക്ഷെ,
അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്കി. അങ്ങനെ അവര്‍ ഉല്‍ബോധനം
മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.
അപ്പോള്‍ ബഹുദൈവാരാധകരോട് അല്ലാഹു പറയും: ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ
നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും
നേടാനോ നിങ്ങള്‍ക്ക് സാധിക്കുന്നതല്ല. അതിനാല്‍ ( മനുഷ്യരേ, ) നിങ്ങളില്‍ നിന്ന്
അക്രമം ചെയ്തവരാരോ അവന്ന് നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക്
മുമ്പ് ദൂതന്മാരില് ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ
എന്ന് നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് നാം ഒരു
പരീക്ഷണമാക്കിയിരിക്കുന്നു. (നിന്റെ രക്ഷിതാവ് ( എല്ലാം ) കണ്ടറിയുന്നവനാകുന്നു.
നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍
ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം ( നേരില്‍ ) കാണുകയോ ചെയ്യാത്തതെന്താണ്?
തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ്വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും
ചെയ്തിരിക്കുന്നു.
മലക്കുകളെ അവര്‍ കാണുന്ന ദിവസം( ശ്രദ്ധേയമാകുന്നു. ) അന്നേ ദിവസം
കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക്
കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍ ( മലക്കുകള്‍ ) പറയുക.
അപ്രകാരം തന്നെ ഓരോ പ്രവാചകന്നും കുറ്റവാളികളില്‍ പെട്ട ചില ശത്രുക്കളെ നാം
ഏര്‍പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്റെ രക്ഷിതാവ് തന്നെ
മതി.
സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റതവണയായി
ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം ( ഘട്ടങ്ങളിലായി അവതരിപ്പിക്കുക )
തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍
വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും
ചെയ്തിരിക്കുന്നു.
അവര്‍ ഏതൊരു പ്രശ്നവും കൊണ്ട് നിന്റെ അടുത്ത് വരികയാണെങ്കിലും അതിന്റെ
യാഥാര്‍ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ട് വന്ന്
തരാതിരിക്കില്ല.
മുഖങ്ങള്‍ നിലത്ത് കുത്തിയ നിലയില്‍ നരകത്തിലേക്ക് തെളിച്ചു കൂട്ടപ്പെടുന്നവരാരോ
അവരാണ് ഏറ്റവും മോശമായ സ്ഥാനത്ത് നില്‍ക്കുന്നവരും, ഏറ്റവും വഴിപിഴച്ചു പോയവരും.
നൂഹിന്റെ ജനതയേയും ( നാം നശിപ്പിച്ചു. ) അവര്‍ ദൂതന്മാരെ നിഷേധിച്ചു കളഞ്ഞപ്പോള്‍
നാം അവരെ മുക്കി നശിപ്പിച്ചു. അവരെ നാം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും
ചെയ്തു. അക്രമികള്‍ക്ക് ( പരലോകത്ത് ) വേദനയേറിയ ശിക്ഷ നാം ഒരുക്കിവെക്കുകയും
ചെയ്തിരിക്കുന്നു.
നിന്നെ അവര്‍ കാണുമ്പോള്‍ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്, അല്ലാഹു ദൂതനായി
നിയോഗിച്ചിരിക്കുന്നത് ഇവനെയാണോ? എന്ന് ചോദിക്കുക മാത്രമായിരിക്കും അവര്‍
ചെയ്യുന്നത്.
നമ്മുടെ ദൈവങ്ങളുടെ കാര്യത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലെങ്കില്‍ അവയില്‍
നിന്ന് ഇവന് നമ്മെ തെറ്റിച്ചുകളയാനിടയാകുമായിരുന്നു ( എന്നും അവര്‍ പറഞ്ഞു. )
ശിക്ഷ നേരില്‍ കാണുന്ന സമയത്ത് അവര്‍ക്കറിയുമാറാകും; ആരാണ് ഏറ്റവും വഴിപിഴച്ചവന്‍
എന്ന്.
അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും
ആക്കിത്തന്നവന്‍. പകലിനെ അവന് എഴുന്നേല്പ് സമയമാക്കുകയും ചെയ്തിരിക്കുന്നു.
അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് ( മഴവെള്ളം ) അവര്‍ക്കിടയില്‍ നാം
വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട്
കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.
രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്. ഒന്ന് സ്വച്ഛമായ
ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു
മറയും ശക്തിയായ ഒരു തടസ്സവും അവന് ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
അവന് തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ
രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ
രക്ഷിതാവ് കഴിവുള്ളവനാകുന്നു.
പറയുക: ഞാന്‍ ഇതിന്റെ പേരില്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല.
വല്ലവനും നിന്റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിക്കണം എന്ന്
ഉദ്ദേശിക്കുന്നുവെങ്കില്‍ ( അങ്ങനെ ചെയ്യാം എന്ന് ) മാത്രം.
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്പിക്കുക. അവനെ
സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്മാരുടെ
പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന് തന്നെ മതി.
പരമകാരുണികന് നിങ്ങള്‍ പ്രണാമം ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍
പറയും: എന്താണീ പരമകാരുണികന് ? നീ ഞങ്ങളോട് കല്പിക്കുന്നതിന് ഞങ്ങള്‍ പ്രണാമം
ചെയ്യുകയോ? അങ്ങനെ അത് അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന് അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്
ഒരു വിളക്കും ( സൂര്യന് ) വെളിച്ചം നല്കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.
അവന് തന്നെയാണ് രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്
മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ
ചെയ്യുന്നവര്‍ക്ക് ( ദൃഷ്ടാന്തമായിരിക്കുവാനാണത്. )
ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്
നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത
വിപത്താകുന്നു.
അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു
പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും,
വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്
പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും
ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്ക്ക് പകരം നന്മകള്
മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും
ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ
നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍.
അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ ( സ്വര്‍ഗത്തില്‍ ) ഉന്നതമായ
സ്ഥാനം പ്രതിഫലമായി നല്കപ്പെടുന്നതാണ്. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി
അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്.