ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്ത് വരുന്നതും, ആകാശത്ത്
നിന്ന് ഇറങ്ങുന്നതും അതില്‍ കയറുന്നതുമായ വസ്തുക്കളെ പറ്റി അവന്‍ അറിയുന്നു. അവന്‍
കരുണാനിധിയും ഏറെ പൊറുക്കുന്നവനുമത്രെ.
ആ അന്ത്യസമയം ഞങ്ങള്‍ക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞുണീ പറയുക:
അല്ല, എന്‍റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും.
അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ ( രക്ഷിതാവ് ). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ
ഒരു അണുവിന്‍റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍
നിന്ന് മറഞ്ഞ് പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി
യാതൊന്നുമില്ല.
നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതു തന്നെയാണ്
സത്യമെന്നും, പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കാണ് അത്
നയിക്കുന്നതെന്നും ജ്ഞാനം നല്‍കപ്പെട്ടവര്‍ കാണുന്നുണ്ട്.
സത്യനിഷേധികള്‍ ( പരിഹാസസ്വരത്തില്‍ ) പറഞ്ഞു: നിങ്ങള്‍ സര്‍വ്വത്ര
ഛിന്നഭിന്നമാക്കപ്പെട്ടു കഴിഞ്ഞാലും നിങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ
ചെയ്യുമെന്ന് നിങ്ങള്‍ക്ക് വിവരം തരുന്ന ഒരാളെപ്പറ്റി ഞങ്ങള്‍ നിങ്ങള്‍ക്കു
അറിയിച്ചു തരട്ടെയോ?
അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവര്‍
നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍
ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്ത് നിന്ന് കഷ്ണങ്ങള്‍ വീഴ്ത്തുകയോ
ചെയ്യുന്നതാണ്. അല്ലാഹുവിലേക്ക് ( വിനയാന്വിതനായി ) മടങ്ങുന്ന ഏതൊരു ദാസനും
തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.
തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍ നിന്ന് അനുഗ്രഹം നല്‍കുകയുണ്ടായി.(
നാം നിര്‍ദേശിച്ചു: ) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം ( കീര്‍ത്തനങ്ങള്‍
) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന് ഇരുമ്പ്
മയപ്പെടുത്തികൊടുക്കുകയും ചെയ്തു.
പൂര്‍ണ്ണവലുപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും, അതിന്‍റെ കണ്ണികള്‍ ശരിയായ
അളവിലാക്കുകയും, നിങ്ങളെല്ലാവരും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന്
( നാം അദ്ദേഹത്തിന് നിര്‍ദേശം നല്‍കി. ) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍
പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.
സുലൈമാന്ന് കാറ്റിനെയും ( നാം അധീനപ്പെടുത്തികൊടുത്തു. ) അതിന്‍റെ പ്രഭാത സഞ്ചാരം
ഒരു മാസത്തെ ദൂരവും അതിന്‍റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു.
അദ്ദേഹത്തിന് നാം ചെമ്പിന്‍റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരം അദ്ദേഹത്തിന്‍റെ മുമ്പാകെ
ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ
കല്‍പനക്ക് എതിരുപ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ
ആസ്വദിപ്പിക്കുന്നതാണ്.
അദ്ദേഹത്തിന് വേണ്ടി ഉന്നത സൌധങ്ങള്‍, ശില്‍പങ്ങള്‍, വലിയ ജലസംഭരണിപോലെയുള്ള
തളികകള്‍, നിലത്ത് ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ
അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ ( ജിന്നുകള്‍ ) നിര്‍മിച്ചിരുന്നു. ദാവൂദ്
കുടുംബമേ, നിങ്ങള്‍ നന്ദിപൂര്‍വ്വം പ്രവര്‍ത്തിക്കുക. തികഞ്ഞ നന്ദിയുള്ളവര്‍ എന്‍റെ
ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ.
തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ
ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു
തോട്ടങ്ങള്‍. ( അവരോട് പറയപ്പെട്ടു: ) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍
നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക.
നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.
എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള
ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം
കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട്
തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു.
അവര്‍ക്കും ( സബഅ് ദേശക്കാര്‍ക്കും ) നാം അനുഗ്രഹം നല്‍കിയ ( സിറിയന്‍ )
ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ
നാം യാത്രയ്ക്ക് താവളങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. രാപകലുകളില്‍
നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ച് കൊള്ളുക. ( എന്ന് നാം
നിര്‍ദേശിക്കുകയും ചെയ്തു. )
അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍
നീ അകലമുണ്ടാക്കണമേ. അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു.
അപ്പോള്‍ നാം അവരെ കഥാവശേഷരാക്കികളഞ്ഞു. അവരെ നാം സര്‍വ്വത്ര ഛിന്നഭിന്നമാക്കി
ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍
ദൃഷ്ടാന്തങ്ങളുണ്ട്.
അവന്ന് ( ഇബ്ലീസിന് ) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍
വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന് നാം
തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്. നിന്‍റെ രക്ഷിതാവ് ഏതു കാര്യവും
നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാകുന്നു.
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍
പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം
പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല.
അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.
ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ
പ്രയോജനപ്പെടുകയുമില്ല. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം
നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന്
അവര്‍ മറുപടി പറയും: സത്യമാണ് ( അവന്‍ പറഞ്ഞത് ) അവന്‍ ഉന്നതനും മഹാനുമാകുന്നു.
ചോദിക്കുക: ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം
നല്‍കുന്നവന്‍ ആരാകുന്നു? നീ പറയുക: അല്ലാഹുവാകുന്നു. തീര്‍ച്ചയായും ഒന്നുകില്‍
ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാകുന്നു. അല്ലെങ്കില്‍ വ്യക്തമായ
ദുര്‍മാര്‍ഗത്തില്‍.
നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത്
നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും
അറിയുന്നില്ല.
ഈ ഖുര്‍ആനിലാകട്ടെ, ഇതിന് മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല
എന്ന് സത്യനിഷേധികള്‍ പറഞ്ഞു. ( നബിയേ, ) ഈ അക്രമികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ
അടുക്കല്‍ നിര്‍ത്തപ്പെടുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍! അവരില്‍ ഓരോ
വിഭാഗവും മറുവിഭാഗത്തിന്‍റെ മേല്‍ കുറ്റം ആരോപിച്ച് കൊണ്ടിരിക്കും. ബലഹീനരായി
ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചിരുന്നവരോട് പറയും: നിങ്ങളില്ലായിരുന്നെങ്കില്‍
ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ.
വലുപ്പം നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാര്‍ഗദര്‍ശനം
നിങ്ങള്‍ക്ക് വന്നെത്തിയതിന് ശേഷം അതില്‍ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ?
അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.
ഏതൊരു നാട്ടില്‍ നാം താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങള്‍ എന്തൊന്നുമായി
നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാകുന്നു എന്ന്
അവിടത്തെ സുഖലോലുപര്‍ പറയാതിരുന്നിട്ടില്ല.
നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം
വിശാലമാക്കുകയും ( താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ) അത് ഇടുങ്ങിയതാക്കുകയും
ചെയ്യുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.
നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍
നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത്
പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍
പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ ഉന്നത സൌധങ്ങളില്‍
നിര്‍ഭയരായി കഴിയുന്നതുമാണ്.
നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍
ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍
അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.
ആകയാല്‍ അന്ന് നിങ്ങള്‍ക്ക് അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍
കഴിവുണ്ടായിരിക്കുന്നതല്ല. അക്രമം ചെയ്തവരോട് നിങ്ങള്‍ നിഷേധിച്ച്
തള്ളിക്കൊണ്ടിരുന്ന ആ നരക ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. എന്ന് നാം പറയുകയും
ചെയ്യും.
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ സ്പഷ്ടമായ നിലയില്‍ അവര്‍ക്ക്
വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ ( ജനങ്ങളോട് ) പറയും: നിങ്ങളുടെ
പിതാക്കന്‍മാര്‍ ആരാധിച്ച് വന്നിരുന്നതില്‍ നിന്ന് നിങ്ങളെ തടയുവാന്‍
ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമാണിത്. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്
എന്നും അവര്‍ പറയും. തങ്ങള്‍ക്ക് സത്യം വന്നുകിട്ടിയപ്പോള്‍ അതിനെ പറ്റി
അവിശ്വാസികള്‍ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു.
അവര്‍ക്ക് പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവര്‍ക്ക് നല്‍കിയിരുന്നില്ല.
നിനക്ക് മുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല.
നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന്
വേണ്ടി നിങ്ങള്‍ ഈരണ്ടു പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍
ചിന്തിക്കുകയും ചെയ്യണമെന്ന് നിങ്ങളുടെ കൂട്ടുകാരന്ന് ( മുഹമ്മദ് നബി (സ)ക്ക് )
യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുമ്പില്‍ നിങ്ങള്‍ക്കു താക്കീത്
നല്‍കുന്ന ആള്‍ മാത്രമാകുന്നു അദ്ദേഹം.
നീ പറയുക: നിങ്ങളോട് ഞാന്‍ വല്ല പ്രതിഫലവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത്
നിങ്ങള്‍ക്ക് വേണ്ടിതന്നെയാകുന്നു. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ നിന്ന്
മാത്രമാകുന്നു. അവന്‍ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
അവര്‍ ( സത്യനിഷേധികള്‍ ) പരിഭ്രാന്തരായിപോയ സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍
എന്നാല്‍ അവര്‍ ( പിടിയില്‍ നിന്ന് ) ഒഴിവാകുകയില്ല. അടുത്ത സ്ഥലത്ത് നിന്ന്
തന്നെ അവര്‍ പിടിക്കപ്പെടും.
ഇതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയുകയും ചെയ്യും. വിദൂരമായ ഒരു
സ്ഥലത്ത് നിന്ന് അവര്‍ക്ക് എങ്ങനെയാണ് ( ആ വിശ്വാസം ) നേടിയെടുക്കാന്‍ കഴിയുക.
അങ്ങനെ മുമ്പ് അവരുടെ പക്ഷക്കാരെക്കൊണ്ട് ചെയ്തത് പോലെത്തന്നെ അവര്‍ക്കും അവര്‍
ആഗ്രഹിക്കുന്ന കാര്യത്തിനുമിടയില്‍ തടസ്സം സൃഷ്ടിക്കപ്പെട്ടു. തീര്‍ച്ചയായും അവര്‍
അവിശ്വാസജനകമായ സംശയത്തിലായിരുന്നു.